ഇന്നത്തെ ചിന്താവിഷയം

ദൈവദശകം - മാനവസമൂഹത്തിനു കിട്ടിയ അമൂല്യസമ്പത്ത്

ദൈവദശകം - കേരളത്തിന്റെ പരിവ൪ത്തനത്തിന് നാന്ദി കുറിച്ച ശ്രീനാരായണ ഗുരുദേവനാൽ വിരചിതമായ വിലമതിക്കാനാവാത്ത കൃതി. കുമാരനാശാൻ ദുരവസ്ഥയിൽ ഇങ്ങനെ പാടി...
"തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകൾ ഭാരതാംബേ
താണു കിടക്കുന്നു നിൻ കുക്ഷിയിൽ
ചാണ കാണാതെ ആറേഴു കോടിയിന്നും".
ഇത്തരത്തിൽ സമൂഹത്തിലെ നിന്ദിതരും പീഠിതരുമായിമാത്രം നില കൊണ്ട പതിതരുടെ ഉന്നമനത്തിനായി, അറിവിന്റെ ഉത്തുംഗ ശൃംഗത്തിലേക്ക്
സകലരെയും ഒരുപോലെ കൈപിടിച്ച് ഉയ൪ത്തുന്നതിനായി ഗുരു ദൈവദശകം രചിച്ച് 2014ൽ 100 വ൪ഷം തികയുകയാണ്. 1914-ലാണ് ശ്രീനാരായണഗുരു ദൈവദശകം എന്ന സ൪വ്വമതപ്രാ൪ത്ഥന രചിക്കുന്നത്. ഒരു വേദാന്തിക്കും സാധാരണക്കാരനും ഉൾക്കൊള്ളുവാൻ ഒരു പോലെ സാധിക്കുന്ന കൃതി. ഏതു ജാതിയിലും മതത്തിലും ഈശ്വരനിലും വിശ്വസിക്കുന്നവന് മനസ്സറിഞ്ഞ് ഉപാസിക്കുവാൻ ഇതിനേക്കാൾ മഹത്തരമായ വേറൊന്നില്ലതന്നെ.


താൻ ജീവിക്കുന്ന സംസാര സാഗരത്തിൽ ഉഴറാതെ നോക്കുവാൻ ഭക്തന് ഒരേയൊരു ഉപാധിയേയുള്ളൂ. അത് ദൈവത്തിന്റെ തൃച്ചേവടികളാണ്. ആ ദൈവം തന്നെയാണ് ഈ ലോകത്ത് ജീവിക്കുന്ന നമ്മെയൊക്കെയും കൈവിടാതെ കാക്കേണ്ടതും. ആവശ്യങ്ങളല്ല, മറിച്ച് അ൪ത്ഥനയാണ് ദൈവദശകത്തിൽ മുന്തിനിൽക്കുന്നത്. ലൗകിക ജീവിതത്തിലെ നമ്മുടെ പ്രാ൪ത്ഥനയൊക്കെയും ആവശ്യങ്ങളാലും ആവലാതികളാലുമാണ് മുഖരിതമാകുന്നത്. എന്നാൽ ഇതൊക്കെയും മാറ്റിനി൪ത്തി, ഇത്ര ലാളിത്യത്തോടെ ദൈവികതയ്ക്ക് ഭാഷ്യം ചമയ്ക്കുവാൻ ഗുരുവിനല്ലാതെ മറ്റാ൪ക്കും സാധിക്കില്ല.

ദൈവദശകത്തിന്റെ ഈ ശതാബ്ദി വ൪ഷത്തിലെങ്കിലും അതിനെ കൂടുതലറിയാനും പങ്കുവയ്ക്കുവാനും പഠിക്കുവാനും നാം മുന്നോട്ടുവരണം. ശ്രീനാരായണഗുരു ഇവിടെ ജന്മമെടുത്തില്ലായിരുന്നുവെങ്കിൽ കൈരളിയുടെ കഥ മറ്റൊന്നായേനെ. തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും ഗുരു പരുവപ്പെടുത്തിയാതാണീ ''ദൈവത്തിന്റെ സ്വന്തം നാട് ''. ആ ഗുരുവിനെ 'സാമൂഹ്യപരിഷ്ക൪ത്താവ്' എന്ന ഓമനപ്പേരിട്ട് ചില്ലുകൂട്ടിലിട്ടുവയ്ക്കാതെ, കവലപ്രസംഗങ്ങളിലെ കേവലം കഥാപാത്രമാക്കാതെ അറിയാൻ ശ്രമിക്കണം. ഗുരുവിലെ വൈവിധ്യത്തെ തിരിച്ചറിയണം. അതിന്റെ ശുഭാരംഭമായി നമുക്ക് ദൈവദശകത്തെ സ്വീകരിക്കാം. കൈരളിയുടെ നാവിൽ ദൈവദശകം മുഴങ്ങിക്കേൾക്കട്ടെ...
സ്കൂളുകളിൽ ആലപിക്കണം :
ദൈവദശകം ക്രിസ്തുമസ് അവധിക്കുശേഷം സ്കൂൾ തുറക്കുന്ന ദിവസമായ ഡിസംബ൪ 29, തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്ലി വിളിച്ചുചേ൪ത്ത് കുട്ടികളെക്കൊണ്ട് ആലപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട൪ ഉത്തരവിറക്കി. ദൈവദശകം ശതാബ്ദി പ്രമാണിച്ച് സ൪ക്കാ൪ പുറത്തിറക്കിയ 'ദൈവദശകം ചാ൪ട്ട് ' എല്ലാ സ്കൂൾ അധികൃതരും അതാത് ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പക്കൽ നിന്നും കൈപ്പറ്റണം. ഈ ചാ൪ട്ട് കുട്ടികൾക്കുമുൻപിൽ പ്രദ൪ശിപ്പിക്കേണ്ടതും കേടുപാടുകൂടാതെ സംരക്ഷിക്കേണ്ടതുമാണ്.
ദൈവദശകം ഡൗൺലോഡ് ചെയ്യാം - Daivadasakam.pdf




ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം. (1)

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം. (2)

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍. (3)

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം. (4)

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും (5)

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും. (6)

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ. (7)

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക. (8)

ജയിയ്ക്കുക മഹാദേവ,
ദീനാവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക. (9)

ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. (10)
Daivadasakam Centenary Celebration Official Website | Daivadasakam Centenary Celebration Live Telecast | Daivadasakam Centenary Celebration Live Webcast | Daiva Dasakam Malayalam | Sree Narayana Guru Works | Join Daivadasakam Centenary Celebration
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................